മുന്നോക്ക സംവരണം: സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി ലീഗ് വാർത്താസമ്മേളനം

മുന്നോക്ക സംവരണത്തിനെതിരെയുള്ള പിന്നാക്ക ജനവിഭാഗങ്ങളിൽ നിന്നുയരുന്ന അമർഷത്തെ വർഗീയവത്ക്കരിക്കുന്നത് അപകടകരമായ നിലപാടെന്ന് മുസ്ലിം ലീഗ് നേതാക്കൾ സംസ്ഥാന പ്രവർത്തക യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത് സംസ്ഥാന സർക്കാരാണെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. ‘സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലിം ലീഗ് ജിഹാദ് മുഴക്കുന്നു’ തുടങ്ങിയ വിഷലിപ്തമായ പ്രയോഗങ്ങളുപയോഗിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ ഒക്റ്റോബർ 30 ന് ലേഖനം എഴുതിയിരുന്നു.

മുന്നോക്ക സംവരണം ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല. എല്ലാ സംവരണ സമുദായങ്ങളുടെയും പ്രശ്‌നമാണ്. സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായാണ് മുന്നോക്ക സംവരണം നടപ്പാക്കിയത്. ഇതിനെതിരെ സംവരണ സമുദായ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം ആലോചിക്കുമെന്നും ഈ മാസം ഒമ്പതിനു കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ സംവരണ മുന്നണി പ്രതിഷേധിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

സംവരണമടക്കമുള്ള വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇ ടി മുഹമ്മദ് ബഷീർ എം പി, പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ എന്നിവരും വാർത്താസമ്മേളനത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *